ആജീവനാന്ത ജീവിതഗതി
ഷിബുമോനും എലിസബത്തും ഹരിതാഭമായ കേരളത്തിൽ നിന്ന് ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലേക്ക്, പാമ്പുപിടിത്തക്കാരുടെ പാർശ്വവത്കരിക്കപ്പെട്ട സാമൂഹിക ജീവിതത്തിൽനിന്ന് അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ശ്രേഷ്ഠദൗത്യത്തിനായി കുടിയേറി. ഡൽഹി-ഗുർഗാവോൺ അതിർത്തിയിലെ മാണ്ഡി ഗാവോണിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായി അവർ അവരുടെ ജീവിതത്തിന്റെ ഗതി മാറ്റി. തങ്ങളുടെ മാതാപിതാക്കളുടെ തൊഴിൽ ഏറ്റെടുക്കാതെ ഒരുനാൾ കുട്ടികൾ പരിഷ്‌കൃതരായി ജീവിക്കുമെന്ന പ്രതീക്ഷയിലാണ് അവർ അധികമാരും സഞ്ചരിക്കാത്ത പാത സ്വീകരിച്ചത്.
യെഹോയാദ എന്ന പേര് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല, എന്നിട്ടും അത് ദൈവത്തോടുള്ള സമർപ്പണത്തിന്റെ പര്യായമാണ്. ഭരണത്തിന്റെ ഭൂരിഭാഗം സമയവും നല്ല രാജാവായി ഭരിച്ച - യെഹോയാദയ്ക്കു നന്ദി - യോവാശ് രാജാവിന്റെ ഭരണകാലത്ത് അദ്ദേഹം മഹാപുരോഹിതനായി സേവനമനുഷ്ഠിച്ചു. യോവാശിന് വെറും ഏഴു വയസ്സുള്ളപ്പോൾ, അവനെ നിയമാനുസൃത രാജാവായി വാഴിക്കുന്നതിൽ യെഹോയാദയായിരുന്നു പ്രേരകം (2 രാജാക്കന്മാർ 11:1-16). എന്നാൽ ഇത് അധികാരം പിടിച്ചെടുക്കലായിരുന്നില്ല. യോവാശിന്റെ കിരീടധാരണ വേളയിൽ, യെഹോയാദാ 'അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവെക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു' (വാ. 17). ഏറ്റവും ആവശ്യമായിരുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കിക്കൊണ്ട് അവൻ വാക്കു പാലിച്ചു. “അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു’’ (2 ദിനവൃത്താന്തം 24:14). അവന്റെ സമർപ്പണം ഹേതുവായി യെഹോയാദയെ “ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു’’ (വാ. 16).
യൂജിൻ പീറ്റേഴ്‌സൺ അത്തരമൊരു ദൈവ-കേന്ദ്രീകൃതമായ ജീവിതത്തെ വിളിക്കുന്നത് “ഒരേ ദിശയിലുള്ള ദീർഘമായ അനുസരണം’’ എന്നാണ്. വിരോധാഭാസമെന്നു പറയട്ടെ, പ്രശസ്തി, അധികാരം, സ്വയം നിർവൃതി എന്നിവയ്ക്ക് അടിയറവു പറയുന്ന ഒരു ലോകത്തു വേറിട്ടുനിൽക്കുന്നത് അത്തരം അനുസരണമാണ് .
പ്രതിസന്ധിയിൽ ഒരുമിച്ച്
കൊവിഡ് 19 പ്രതിസന്ധി ആഞ്ഞടിച്ച സമയത്ത് കെല്ലി മസ്തിഷ്‌ക ക്യാൻസറുമായി പോരാടുകയായിരുന്നു. തുടർന്ന് അവളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും ചുറ്റും സ്രവം ഉണ്ടാകുകയും അവളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോവിഡ് കാരണം അവളുടെ കുടുംബത്തിന് അവളെ സന്ദർശിക്കാൻ കഴിഞ്ഞില്ല. അവളുടെ ഭർത്താവ് ഡേവ് പ്രതിസന്ധി പരിഹരിക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു.
പ്രിയപ്പെട്ടവരെ ഒരുമിച്ചുകൂട്ടിക്കൊണ്ട്, സന്ദേശങ്ങൾ എഴുതിയ വലിയ ബോർഡുകൾ ഉണ്ടാക്കാൻ ഡേവ് അവരോട് ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്തു. മാസ്‌ക് ധരിച്ച്, ഇരുപതു പേർ ആശുപത്രിക്കു പുറത്ത് തെരുവിൽ ബോർഡുകൾ പിടിച്ചുകൊണ്ടു നിന്നു: “മികച്ച അമ്മ!’’ “നിന്നെ നിന്നെ സ്‌നഹിക്കുന്നു,’’ “ഞങ്ങൾ നിന്നോടൊപ്പമുണ്ട്,’’ ഒരു നഴ്‌സിന്റെ സഹായത്തോടെ കെല്ലി നാലാം നിലയിലെ ജനാലയുടെ അടുത്തേക്കു പോയി. “ഞങ്ങൾക്ക് ആകെ കാണാൻ കഴഞ്ഞത് ഒരു മുഖംമൂടിയും വീശുന്ന ഒരു കൈയുമാണ്,’’ അവളുടെ ഭർത്താവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു, “എങ്കിലും അതു മനോഹരമായ മുഖംമൂടിയും വീശുന്ന കൈയുമായിരുന്നു.’’
തന്റെ ജീവിതാവസാനത്തിൽ, റോമൻ തടവറയിൽ കഴിയുമ്പോൾ അപ്പൊസ്തലനായ പൗലൊസിന് ഏകാന്തത അനുഭവപ്പെട്ടു. അവൻ തിമൊഥെയൊസിന് എഴുതി, “”ശീതകാലത്തിനുമുമ്പെ വരുവാൻ ശ്രമിക്ക’’ (2 തിമൊഥെയൊസ് 4:21). എങ്കിലും പൗലൊസ് പൂർണ്ണായും തനിച്ചായിരുന്നില്ല. “കർത്താവോ എനിക്കു തുണനിന്നു ..... എന്നെ ശക്തീകരിച്ചു’’ അവൻ പറഞ്ഞു (വാ. 17). മറ്റ് വിശ്വാസികളുമായി അവന് പ്രോത്സാഹജനകമായ ചില സമ്പർക്കം ഉണ്ടായിരുന്നതായും വ്യക്തമാണ്. “യൂബൂലൊസും പൂദെസും ലീനൊസും ക്ലൗദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.’’ അവൻ തിമൊഥെയൊസിനോടു പറഞ്ഞു (വാ. 21).
നാം സമൂഹമായി ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ്, നാം പ്രതിസന്ധിയിലായിരിക്കുമ്പോൾ അത് ഏറ്റവും തീവ്രമായി അനുഭവപ്പെടുന്നത്. ഇന്ന് തനിച്ചായിരിക്കുന്നു എന്നു തോന്നുന്ന ഒരാൾക്കു വേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
തോട്ടത്തിലെ ദൈവം
വർഷങ്ങൾക്കുമുമ്പ് നന്ദിതയും ഭർത്താവ് വിശാലും വലിയ ശമ്പളമുണ്ടെങ്കിലും അതീവ സമ്മർദ്ദമനുഭവിച്ച കമ്പ്യൂട്ടർ മേഖലയിലെ ജോലി ഉപേക്ഷിച്ച് ലളിതവും സംഘർഷ രഹിതവുമായ കൃഷി ജീവിതം ആരംഭിച്ചു. കൂടുതൽ സമയം ദൈവത്തോടും തമ്മിൽ തമ്മിലും ഒരുമിച്ച് ചെലവഴിക്കാനായി അവർ ഒരു ശാന്തമായ മലമ്പ്രദേശത്തേക്ക് മാറി. പ്രകൃതി സുന്ദരമായ അവിടെ പ്രശാന്തമായ ഒരു ജീവിതം തുടങ്ങി - ഒരു "തോട്ടത്തിലേക്കുള്ള" മടങ്ങിപ്പോക്ക്.
ആരംഭത്തിൽ ദൈവം നമുക്കുവേണ്ടി സൃഷ്ടിച്ച പറുദീസയായിരുന്നു ഏദൻ. ഇവിടെ ആദവും ഹവ്വയും സ്ഥിരമായി ദൈവത്തെ കണ്ടിരുന്നു - പിശാചിനോട് വിലപേശൽ തുടങ്ങുന്നതുവരെ (ഉല്പത്തി 3:6,7). ആ സമയം എല്ലാം വ്യത്യാസപ്പെട്ടു. "വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിക്കുവാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെയിടയിൽ ഒളിച്ചു " (വാ.8).
അവർ എന്താണ് ചെയ്തതെന്ന് ദൈവം ചോദിച്ചപ്പോൾ ആദവും ഹവ്വയും ആരോപണ പ്രത്യാരോപണങ്ങൾ നിരത്തി. അവർ ദൈവത്തെ തള്ളിക്കളഞ്ഞെങ്കിലും ദൈവം അവരെ ഉപേക്ഷിച്ചില്ല. ദൈവം "തോൽ കൊണ്ട് ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ചു" (വാ.21). ഇത് പാപങ്ങളെ മറയ്ക്കുന്ന യേശുവിന്റെ യാഗമരണത്തിന്റെ ഒരു സൂചനയായിരുന്നു.
ദൈവം നമ്മെ ഏദനിലേക്കല്ല തിരികെ കൊണ്ടു പോകുന്നത്. നഷ്ടപ്പെട്ടു പോയ ദൈവബന്ധത്തിലേക്കാണ് വഴി തുറന്നത്. നമുക്കാ തോട്ടത്തിലേക്ക് തിരികെപ്പോകാനാകില്ല. എന്നാൽ തോട്ടത്തിലെ ദൈവത്തിന്റെ പക്കലേക്ക് മടങ്ങിച്ചെല്ലാം.
ഗുരുതരമായ അളവുകൾ
അലങ്കരിച്ച ഒരു വില്ലും ഒരു ആവനാഴിയും ദീർഘ വർഷങ്ങൾ ഞങ്ങളുടെ വീട്ടിലെ ഒരു ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. ഞങ്ങൾ ഒരു ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ മിഷനറി പ്രവർത്തനം ചെയ്തപ്പോൾ എന്റെ പിതാവിന് ഒരു സ്മരണക്കായി നൽകിയതാണ്. പിന്നീട് അത് കൈമാറി എനിക്ക് ലഭിക്കുകയും ചെയ്തു.
എന്നാൽ ഒരു ദിവസം ഈ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിന്ന് ഒരു സുഹൃത്ത് ഞങ്ങളെ കാണാനെത്തി. അവൻ ആ വില്ല് കണ്ടപ്പോൾ വളരെ വിചിത്രമായ രീതിയിൽ അതിനെ നോക്കി. അതിൽ ഘടിപ്പിച്ചിരുന്ന ഒരു വസ്തുവിൽ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു, "അത് ഒരു മന്ത്ര തകിടാണ്. അതിന് പ്രത്യേകിച്ച് ശക്തിയൊന്നുമില്ല എന്നെനിക്കറിയാം, എങ്കിലും ഞാൻ, എന്റെ വീട്ടിൽ അത് സൂക്ഷിക്കാറില്ല". വേഗം തന്നെ ആ മന്ത്രത്തകിട് ഞങ്ങൾ അതിൽ നിന്നും മുറിച്ചുമാറ്റി. ദൈവത്തെയല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്ന ഒരു വസ്തുവും ഞങ്ങളുടെ വീട്ടിൽ ആവശ്യമില്ല.
യെരുശലേമിൽ രാജാവായിരുന്ന യോശിയാവ്, ദൈവത്തിന് തന്റെ ജനത്തെപ്പറ്റിയുള്ള ചെറിയ അറിവിലാണ് വളർന്നത്. മഹാപുരോഹിതൻ ദീർഘനാളുകളായി അവഗണിക്കപ്പെട്ട ആലയത്തിൽനിന്നും ന്യായപ്രമാണം കണ്ടെത്തിയപ്പോൾ (2 രാജാക്കന്മാർ 22:8) യോശിയാവ് അത് കേൾക്കുവാൻ ആഗ്രഹിച്ചു. വിഗ്രഹാരാധനയെപ്പറ്റി ദൈവം പറയുന്ന കാര്യങ്ങൾ അറിഞ്ഞപ്പോൾ, ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച് മന്ത്രത്തകിട് മുറിച്ചു മാറ്റുന്നതിനേക്കാൾ വലിയ മാറ്റങ്ങൾ വരുത്തി. (2 രാജാക്കന്മാർ 23:3 -7)
ഇന്നത്തെ വിശ്വാസികൾക്ക് യോശിയാവ് ചെയ്തതിനേക്കാൾ മികച്ച കാര്യങ്ങൾ ചെയ്യാനുണ്ട്. നമുക്ക് നമ്മെ ഉപയോഗിക്കേണ്ടതിന് പരിശുദ്ധാത്മാവിന്റെ നിറവ് നമുക്കുണ്ട്, അത് നാം മറന്നുകളയുവാൻ സാദ്ധ്യതയുള്ള ചെറുതും വലുതുമായ കാര്യങ്ങളെ വെളിച്ചത്തിൽ കൊണ്ടുവരുന്നു.
യുക്തിവാദത്തെ നിരസിക്കുന്നു.
ഒരു ട്രാഫിക് പോലീസ് ഓഫീസർ വാഹനം ഓടിച്ച ഒരു സ്ത്രീയോട് അവളെ എന്തിനാണ് തടഞ്ഞത് എന്നറിയുമോ എന്ന് ചോദിച്ചു. "ഒരു വിവരവുമില്ല" എന്നവൾ ഒരു അമ്പരപ്പോടെ പറഞ്ഞു. "മാഡം നിങ്ങൾ വാഹനോമോടിക്കുമ്പോൾ സന്ദേശമയക്കുകയായിരുന്നു" ആ ഓഫീസർ വളരെ മൃദുവായി അവളോട് പറഞ്ഞു. "അല്ല, അല്ല" അതൊരു ഇമെയിൽ ആയിരുന്നു എന്ന് പറഞ്ഞുകൊണ്ട് അവൾ തന്റെ മൊബൈൽ തെളിവിനായി ഉയർത്തിപ്പിടിച്ചു.
വാഹനമോടിക്കുമ്പോൾ സന്ദേശങ്ങൾ അയക്കുന്നതിനെ നിരോധിക്കുന്ന നിയമങ്ങൾ ഉള്ളിടത്ത്, ഇമെയിൽ അയക്കുവാൻ മൊബൈൽ ഉപയോഗിക്കുക എന്നത് അനുവദനീയമായ ഒന്നല്ല. നിയമത്തിന്റെ ഉദ്ദേശ്യം സന്ദേശം ടൈപ് ചെയ്യുന്നത് തടയുകയല്ല, മറിച്ച് അശ്രദ്ധമായ ഡ്രൈവിംഗ് തടയുകയാണ്.
യേശു അക്കാലത്തുണ്ടായിരുന്ന മതനേതാക്കന്മാരെ ഇത്തരം പഴുതുകളുണ്ടാക്കുന്നതിന് നന്നായി വിമർശിച്ചിരുന്നു. ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’ എന്ന കൽപ്പന തെളിവായി ഉദ്ധരിച്ചുകൊണ്ട്, "നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി" എന്നവിടുന്ന് പറഞ്ഞു (മർക്കോസ് 7:9-10). മതഭക്തി എന്ന കപടവേഷം ധരിച്ച്, ഈ ധനികരായ നേതാക്കൾ അവരുടെ കുടുംബങ്ങളെ തള്ളിക്കളയുകയായിരുന്നു. അവരുടെ പണം ‘ദൈവത്തിനായി സമർപ്പിച്ചതാണെന്നും’ അതിനാൽ അപ്പനെയും അമ്മയെയും അവരുടെ വാർദ്ധക്യത്തിൽ സഹായിക്കേണ്ടെന്നും അവർ പ്രസ്താവിച്ചു. യേശു പെട്ടെന്നുതന്നെ പ്രശ്നത്തിന്റെ ഉത്ഭത്തിലെത്തി, "ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു" എന്ന് പറഞ്ഞു (വാ.13). അവർ ദൈവത്തെ ബഹുമാനിച്ചില്ല, മാതാപിതാക്കളെ അപമാനിക്കുകയും ചെയ്തു.
യുക്തിവാദം വളരെ സൂക്ഷ്മമായിരിക്കാം. അതിലൂടെ നാം കർത്തവ്യങ്ങളെ മറക്കുകയും, സ്വാർത്ഥതയെ പടർത്തുകയും, ദൈവത്തിന്റെ കല്പനകളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അത് നമ്മുടെ പെരുമാറ്റത്തെയാണ് കാണിക്കുന്നുവെങ്കിൽ, നാം നമ്മെതന്നെ വഞ്ചിക്കുകയാണ്. തന്റെ പിതാവിന്റെ നല്ല ഉപദേശങ്ങളാലും പരിശുദ്ധാത്മാവിന്റെ നിയോഗത്താലും, നമ്മുടെ സ്വാർത്ഥ ചിന്തകളെ മാറ്റുവാനുള്ള അവസരം യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു.
കാഴ്ചപ്പാടിൽ ഒരു മാറ്റം
1854 -ൽ, ഒരു യുവ റഷ്യൻ പീരങ്കി ഉദ്യോഗസ്ഥൻ പീരങ്കികൾ സ്ഥാപിക്കപ്പെട്ട കുന്നിൻ മുകളിലിരുന്ന് അങ്ങ് താഴെയുള്ള ഒരു യുദ്ധക്കളത്തിലെ കൂട്ടക്കുരുതി കണ്ടുകൊണ്ടിരിക്കുമായിരുന്നു. "ആളുകൾ പരസ്പരം കൊല്ലുന്നത് ഒരുതരം പ്രത്യേകമായ ആനന്ദത്തോടെ കണ്ടുകൊണ്ടിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അതു കാണാൻ കുറെ മണിക്കൂറുകൾ ചെലവഴിക്കുക പതിവായിരുന്നു" ലിയോ ടോൾസ്റ്റോയ് എഴുതി.
ടോൾസ്റ്റോയിയുടെ കാഴ്ചപ്പാട് പെട്ടെന്ന് മാറി. സെവാസ്റ്റോപോൾ നഗരത്തിലെ നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും നേരിട്ട് കണ്ടതിനുശേഷം അദ്ദേഹം എഴുതി, "മുമ്പുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായി, നഗരത്തിൽ കേട്ട വെടിയൊച്ചകളുടെ ഗൗരവം നിങ്ങൾക്കിപ്പോൾ മനസ്സിലാവും."
പ്രവാചകനായ യോനാ ഒരിക്കൽ നിനെവേയുടെ നാശം കാണാൻ ഒരു കുന്നിൻ മുകളിൽ കയറി (യോനാ 4: 5). ദൈവത്തിന്റെ ന്യായവിധിയുടെ മുന്നറിയിപ്പ് ആ നിഷ്ഠൂരമായ നഗരത്തിന് അദ്ദേഹം നൽകി. എന്നാൽ നിനെവേക്കാർ അനുതപിച്ചു. ഇതിൽ യോനാ നിരാശനായി. എന്നിരുന്നാലും, നഗരം വീണ്ടും തിന്മയിലേക്ക് തിരിഞ്ഞു. ഒരു നൂറ്റാണ്ടിന് ശേഷം, നഹൂം പ്രവാചകൻ അതിന്റെ നാശത്തെക്കുറിച്ച് വിവരിച്ചു: "അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു" (നഹൂം 2: 3 IRV).
നിനെവേയുടെ നിരന്തരമായ പാപം നിമിത്തം ദൈവം ശിക്ഷ അയച്ചു. പക്ഷേ, അവൻ യോനയോട് പറഞ്ഞു, “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ അധികം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് സഹതാപം തോന്നരുതോ” (യോനാ 4:11 IRV).
ദൈവത്തിന്റെ നീതിയും സ്നേഹവും ഒരുമിച്ച് പോകുന്നു. തിന്മയുടെ അനന്തരഫലങ്ങൾ നഹൂം പ്രവചനം കാണിക്കുന്നു. നമ്മളിൽ ഏറ്റവും മോശപ്പെട്ടവരോടുപോലുമുള്ള ദൈവത്തിന്റെ തീവ്രമായ അനുകമ്പ യോനായുടെ പുസ്തകവും വെളിപ്പെടുത്തുന്നു. നാം അനുതപിക്കുകയും ദൈവികമായ അനുകമ്പ മറ്റുള്ളവരോട് കാണിക്കുകയും ചെയ്യണമെന്നാണ് ദൈവത്തിന്റെ ഹൃദയത്തിന്റെ ആഗ്രഹം.
പ്രപഞ്ചം കൊണ്ട് കളിക്കുന്നു!
1980-കളുടെ തുടക്കത്തിൽ, ദൈവത്തിൽ വിശ്വസിക്കാത്ത ഒരു പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ എഴുതി, "ഒരു അതുല്യ ബുദ്ധിശക്തി, ഭൗതികശാസ്ത്രത്തിലും അതുപോലെ രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും "കളിച്ചതു " പോലെയാണ്, വസ്തുതകളെ സാമാന്യ ബുദ്ധികൊണ്ട് വ്യാഖ്യാനിച്ചാൽ മനസ്സിലാകുന്നത്. . ." ഈ ശാസ്ത്രജ്ഞന്റെ കണ്ണിൽ, പ്രപഞ്ചത്തിൽ നമ്മൾ കാണുന്നതെല്ലാം ആരോ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നുള്ളതിന്റെ തെളിവുകൾ ദൃശ്യമാണ്. "എന്നാൽ, പ്രകൃതിയിൽ എടുത്തു പറയത്തക്ക അജ്ഞാത ശക്തികളൊന്നുമില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. "മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ കാണുന്നതെല്ലാം ആരെങ്കിലും ആസൂത്രണം ചെയ്തതായി തോന്നുന്നു, " എന്നിട്ടും, ആ ജ്യോതിശാസ്ത്രജ്ഞൻ ഒരു നിരീശ്വരവാദിയായി തുടർന്നു !
മൂവായിരം വർഷങ്ങൾക്ക് മുമ്പ്, മറ്റൊരു ബുദ്ധിമാനായ മനുഷ്യൻ ആകാശത്തേക്ക് നോക്കി വ്യത്യസ്തമായ ഒരു നിഗമനത്തിലെത്തി. "നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?" ദാവീദ് ആശ്ചര്യപ്പെട്ടു (സങ്കീ. 8: 3-4).
എങ്കിലും ദൈവം നമ്മെ ഓർക്കുന്നു. നാം കാണുന്ന പ്രപഞ്ചം, അതിനെ രൂപകൽപ്പന ചെയ്ത അതുല്യ ബുദ്ധിശക്തിയുള്ള ഒരു നിർമാതാവിന്റെ കഥ പറയുന്നു. അവൻ നമ്മുടെ മനസ്സുകളും സൃഷ്ടിച്ച്, തന്റെ പ്രവർത്തികളെ ധ്യാനിക്കുവാൻ നമ്മെ ഇവിടെ ആക്കി. യേശുവിലൂടെയും അവന്റെ സൃഷ്ടികളിലൂടെയും, നമുക്ക് ദൈവത്തെ അറിയാൻ സാധിക്കുന്നു. പൗലോസ് എഴുതി, "സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു." (കൊലൊ. 1: 16).
പ്രപഞ്ചത്തിന്റെ പിന്നിൽ " ആരോ കളിച്ചിട്ടുണ്ട്. " അതെ, അതിന്റെ പുറകിൽ പ്രവർത്തിച്ച ബുദ്ധിമാനായ സ്രഷ്ടാവിനെ, അന്വേഷിക്കുന്ന ഏവനും കണ്ടെത്തും.
അങ്ങനെയല്ലായിരുന്നുവെങ്കിൽ
“ഇങ്ങനെ അല്ലാതാക്കി മാറ്റാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ, “ചെറുപ്പത്തിൽ മരിച്ചു പോയ സുഹൃത്തിന്റെ മൃതദേഹത്തിനരികിൽ നിന്ന് അയാൾ വിലപിച്ചു. ഇയാളുടെ വാക്കുകൾ കാലാന്തരങ്ങളായുള്ള മാനവരാശിയുടെ ഹൃദയവിലാപത്തിന്റെ ദയനീയതയാണ് കാണിക്കുന്നത്. മരണം നമ്മെയെല്ലാം പ്രഹരിക്കുന്നതും മുറിപ്പെടുത്തുന്നതുമാണ്. മാറ്റാൻ പറ്റാത്ത കാര്യങ്ങൾ മാറിയിരുന്നെങ്കിൽ എന്ന് നാമെല്ലാം നൊമ്പരപ്പെടുന്നു.
യേശുവിന്റെ മരണശേഷം ശിഷ്യന്മാർക്കും “ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ” എന്ന് തോന്നിയിട്ടുണ്ടാകും. ഭീകരമായ ആ മണിക്കൂറുകളെക്കുറിച്ച് സുവിശേഷങ്ങളിൽ കുറച്ചു മാത്രമേ പറയുന്നുള്ളൂ എങ്കിലും ചില വിശ്വസ്തരായ സുഹൃത്തുക്കളെക്കുറിച്ച് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
യേശുവിന്റെ ഒരു രഹസ്യ ശിഷ്യനായിരുന്ന, മതനേതാവായിരുന്ന ജോസഫ് (യോഹന്നാൻ 19:38), പെട്ടെന്ന് ധൈര്യം പ്രാപിച്ച്, പീലാത്തോസിനോട് യേശുവിന്റെ ശരീരം വിട്ടു കിട്ടാൻ അപേക്ഷിച്ചു (ലൂക്കൊസ് 23:52). ഒന്ന് ചിന്തിച്ച് നോക്കൂ; ബീഭത്സമായ ക്രൂശിക്കപ്പെട്ട ഒരു ശരീരം ഏറ്റെടുത്ത്, വളരെ സ്നേഹാദരവുകളോടെ അതിനെ സംസ്കാരത്തിനായി തയ്യാറാക്കുന്നത് (വാ. 53). യേശു കടന്നു പോയ ആ വഴികളിലെല്ലാം, കല്ലറ വരെ, കൂടെ നിന്ന സ്ത്രീകളുടെ ഭക്തിയും ധൈര്യവും ഒന്ന് ഓർത്ത് നോക്കൂ (വാ. 55). മരണത്തിന്റെ മുഖത്തിലും മരിക്കാത്ത സ്നേഹം!
ഇവരാരും ഒരു ഉയിർപ്പ് പ്രതീക്ഷിച്ചവരല്ല. ദു:ഖത്തിൽ പങ്കുചേർന്നവരാണ്. അദ്ധ്യായം അവസാനിക്കുന്നത്, പ്രത്യാശയില്ലാതെ, മ്ലാനമായാണ്.”.. മടങ്ങിപ്പോയി സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ച് ശബ്ബത്തിൽ സ്വസ്ഥമായിരുന്നു” (വാ. 55,56).
ശബ്ബത്തിന്റെ ഈ ഇടവേള, ചരിത്രത്തിലെ ഏറ്റവും നാടകീയമായ രംഗത്തിന് അരങ്ങ് ഒരുക്കുകയായിരുന്നു എന്നവർ അറിഞ്ഞില്ല. സങ്കല്പത്തിൽ പോലും ഇല്ലാത്ത കാര്യം യേശു ചെയ്യുവാൻ പോകുകയായിരുന്നു. മരണത്തെ “അങ്ങനെ അല്ലായിരുന്നെങ്കിൽ” എന്ന് മാറ്റാൻ പോകുകയാണ്.
“അപ്പോൾ രാത്രിയായിരുന്നു”
ഏലി വീസെല്ലിന്റെ രാത്രി എന്ന നോവൽ നാസി കൂട്ടക്കൊലയുടെ ഭീകരത ഭയാനകമാം വിധം വരച്ചു കാണിക്കുന്നു. നാസി തടങ്കലിലുള്ള സ്വന്ത അനുഭവത്തിന്റെ പഞ്ചാത്തലത്തിൽ വീസെൽ പുറപ്പാടിലെ ബൈബിൾ കഥ പരാമർശിക്കുന്നുണ്ട്. മോശെയും യിസ്രായേൽക്കാരും അടിമത്വത്തിൽ നിന്ന് മോചനം നേടിയത് ആദ്യ പെസഹാ ദിവസം ആയിരുന്നെങ്കിൽ (പുറപ്പാട് 12) ഒരു പെസഹായ്ക്ക് ശേഷം യഹൂദ നേതാക്കന്മാരെ നാസികൾ അറസ്റ്റ് ചെയ്യുന്നതായാണ് വീസെൽ പറയുന്നത്.
വീസെലിന്റെ ഈ ഇരുണ്ട വിരോധാഭാസത്തെ വിമർശിക്കുന്നതിനു മുൻപ്, സമാനമായ ഒരു ഗൂഢാലോചന നടന്നതായി ബൈബിളിലും നമുക്ക് കാണാം. പെസഹായുടെ രാത്രിയിൽ, ദൈവജനത്തെ അവരുടെ സഹനത്തിൽ നിന്ന് വിടുവിക്കാനായി വന്നവൻ, തന്നെ കൊല്ലാനായി പിടിക്കാൻ വന്നവർക്ക് സ്വയം ഏല്പിച്ചു കൊടുക്കുന്നു!
യേശുവിന്റെ അറസ്റ്റിനു മുമ്പുള്ള വിശുദ്ധ രംഗങ്ങളിലേക്ക് യോഹന്നാൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. തനിക്കു നേരിടുവാനുള്ള കാര്യങ്ങളോർത്ത് “ഉള്ളം കലങ്ങി” ക്കൊണ്ട്, അന്ത്യ അത്താഴ സമയത്ത്, യേശു താൻ ഒറ്റിക്കൊടുക്കപ്പെടുമെന്ന് പ്രവചിച്ചു (യോഹന്നാൻ 13:21). ഉടനെ തന്നെ ക്രിസ്തു തന്റെ ഒറ്റുകാരന് അപ്പം മുറിച്ച് നല്കി എന്നത് നമുക്ക് ഗ്രഹിക്കാൻ പ്രയാസമുള്ള പ്രവൃത്തിയാണ്. നാം വായിക്കുന്നു: “ഖണ്ഡം വാങ്ങിയ ഉടൻ അവൻ എഴുന്നേറ്റ് പോയി, അപ്പോൾ രാത്രി ആയിരുന്നു” (വാ. 30). ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയാണ് അരങ്ങേറാൻ പോകുന്നത്. എന്നിട്ടും യേശു പ്രഖ്യാപിച്ചു, “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു” (വാ. 31). മണിക്കൂറുകൾക്കകം ശിഷ്യന്മാർ വലിയ പരിഭ്രാന്തിയും പരാജയവും പരിക്ഷീണവും അഭിമുഖീകരിക്കാനിരിക്കയായിരുന്നു. എന്നാൽ യേശു കണ്ടത് സംഭവിക്കാനുള്ള ദൈവിക പദ്ധതിയാണ്.
ഇരുട്ടിന്റെ ശക്തികൾ വിജയിക്കുന്നതായി തോന്നുമ്പോൾ, ആ ഇരുണ്ട രാത്രിയെ അഭിമുഖീകരിച്ച് അതിജീവിച്ച കർത്താവിനെ ഓർക്കാം. അവൻ നമ്മോടൊപ്പമുണ്ട്. എല്ലാക്കാലവും രാത്രി ആയിരിക്കില്ല.
ഭൂതകാലത്തിലേക്ക് നഷ്ടപ്പെടുക
തന്റെ രാജ്യത്തെ ബാധിച്ചിരുന്ന അഴിമതിയും ധൂർത്തും കൊണ്ട് അസ്വസ്ഥനായ കൊറിയയിലെ രാജാവ് യോങ് ജോ (1694-1776), കാര്യങ്ങൾക്ക് ഒരുമാറ്റം വരുത്താൻ തീരുമാനിച്ചു. സ്വർണ്ണനൂൽ കൊണ്ടുള്ള ചിത്രത്തുന്നൽ അമിത ആഡംബരമാണെന്നതിന്നാൽ അദ്ദേഹം നിരോധിച്ചു. താമസിയാതെ, ആ സങ്കീർണ്ണമായ പ്രക്രിയയെക്കുറിച്ചുള്ള അറിവ് ഭൂതകാലത്തിലേക്ക് അപ്രത്യക്ഷമായി.
2011-ൽ, പ്രൊഫസർ സിം യോൻ-ഓക് വളരെക്കാലം മുമ്പ് നഷ്ടപ്പെട്ട ആ പാരമ്പര്യം വീണ്ടെടുക്കുവാൻ ആഗ്രഹിച്ചു.മൾബറി പേപ്പറിൽ സ്വർണ്ണത്താൾഒട്ടിച്ച് ചേർത്ത്, കൈകൾ ഉപയോഗിച്ച് നേർത്ത ചരടുകളായി മുറിച്ചെടുത്തിരുന്നു എന്ന് അനുമാനിച്ചുകൊണ്ട്, തനിക്ക് ആ പ്രക്രിയയെ പുനരാവിഷ്ക്കരിക്കാനും ആപുരാതന കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു.
പുറപ്പാട് പുസ്തകത്തിൽ, അഹരോന്റെ പുരോഹിത വസ്ത്രങ്ങൾ നിർമ്മിക്കാനുള്ള സ്വർണ്ണനൂൽ ഉൾപ്പെടെ, സമാഗമന കൂടാരം നിർമ്മിക്കുവാൻ ഉപയോഗിച്ച വിപുലമായനടപടികളെക്കുറിച്ച് നാം പഠിക്കുന്നു. നൈപുണ്യമുള്ള കൗശലപ്പണിക്കാർ "നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന്... പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു" (പുറപ്പാട് 39:3). അതിവിശിഷ്ടമായ ആ കൗശലപ്പണിക്കെല്ലാം എന്ത് സംഭവിച്ചു? ആ വസ്ത്രങ്ങൾ വെറുതെ ദ്രവിച്ചു പോയോ? അതെല്ലാം പിന്നീട് കൊള്ളയടിക്കപ്പെട്ടോ? അതെല്ലാം വെറുതെയായിരുന്നോ? ഒരിക്കലുമില്ല! അവരോടു ദൈവം നിശ്ചിത നിർദ്ദേശങ്ങൾ നൽകിയിരുന്നതുകൊണ്ടാണ്, ആ ഉദ്യമത്തിന്റെ ഓരോ വശങ്ങളും അവർചെയ്തത്.
ദൈവം നമുക്കോരോരുത്തർക്കും ചെയ്യാൻ ചിലത് നൽകിയിട്ടുണ്ട്. പരസ്പരം ശുശ്രൂഷിച്ച് അവന് തിരികെ നൽകാനുള്ള ലളിതമായ ഒരു കാരുണ്യ പ്രവർത്തിയായിരിക്കാം അത്. നമ്മുടെ പരിശ്രമങ്ങൾക്ക് അവസാനം എന്ത് സംഭവിക്കുമെന്ന് നാം ആശങ്കപ്പെടേണ്ടതില്ല (1കൊരിന്ത്യർ 15:58). നമ്മുടെ പിതാവിനായി ചെയ്യുന്ന ഏതു പ്രവൃത്തിയും നിത്യതയിലേക്ക് വ്യാപിക്കുന്ന ഒരു നൂലായി മാറുന്നു.